Monday, 4 July 2016

പ്രചോദന കഥകൾ


ഒരു പാവപ്പെട്ടവൻ  ദൈവത്തോട് ചോദിച്ചു, "ഞാൻ എന്തുകൊണ്ടാണ്‌ ഇത്ര പാവപ്പെട്ടവൻ ആയത്‌?"  ദൈവത്തിൻറെ മറുപടി, "കാരണം, ദാനം ചെയ്യാൻ നീ പഠിച്ചില്ല."

അത്‌ കേട്ട്‌ അതിശയം പ്രകടിപ്പിച്ച്‌ ആ ദരിദ്രൻ ചോദിച്ചു, "പക്ഷെ, എന്റെ കയ്യിൽ ദാനം ചെയ്യാൻ ഒന്നുമില്ലല്ലൊ!"

അതിന്‌   ദൈവo മറുപടി പറഞ്ഞത്‌ ഇങ്ങനെ:

"നിന്റെ മുഖത്തിന്‌ മറ്റുള്ളവർക്ക്‌ വേണ്ടി ഒരു പുഞ്ചിരി നൽകാൻ കഴിയും. നിന്റെ ചുണ്ടുകൾക്ക്‌ മറ്റുള്ളവർക്ക്‌ നല്ല വാക്കുകൾ കൊടുക്കാൻ കഴിയും, ദുഃഖങ്ങളിൽ അവരെ ആശ്വസിപ്പിക്കുന്ന മധുരമായ വാക്കുകൾ പറയാൻ കഴിയും. നിന്റെ കൈകൾക്ക്‌ ആശ്രയമില്ലാത്തവരുടെ കൈകൾ പിടിച്ച്‌ സഹായിക്കുവാൻ കഴിയും. എന്നിട്ടും നീ പറയുന്നു, മറ്റുള്ളവർക്ക്‌ കൊടുക്കുവാൻ നിന്റെ കയ്യിൽ ഒന്നുമില്ല എന്ന്!"

മറ്റുള്ളവരെ നോക്കി പുഞ്ചിരിക്കുമ്പോൾ നിങ്ങൾ ദാനം ചെയ്യുകയാണ്‌. മോശം വാക്കുകൾ പറയാൻ കഴിയുമ്പോഴും നല്ല വാക്കുകൾ നിങ്ങൾ പറയുന്നുവെങ്കിൽ, നിങ്ങൾ ദാനം ചെയ്യുകയാണ്‌. മറ്റൊരാൾ നിങ്ങളോട്‌ ഒരബദ്ധമോ തെറ്റോ ചെയ്താൽ പ്രതികാരം ചെയ്യാൻ കഴിയുമ്പോഴും അയാളോട്‌ ക്ഷമിച്ചാൽ നിങ്ങൾ ദാനം ചെയ്യുകയാണ്‌. ഒറ്റയ്ക്ക്‌ വിഷമിച്ചിരിക്കുന്നു എന്ന് തോന്നുന്നവരോട്‌ നല്ല വാക്കുകൾ പറഞ്ഞ്‌ നിങ്ങൾ കൂട്ടിരുന്ന് അവർക്ക്‌ ആശ്വാസമാകുമെങ്കിൽ നിങ്ങൾ ദാനം ചെയ്യുകയാണ്‌. ദാനം പണത്തെ കുറിച്ച്‌ മാത്രമെന്നത്‌ വെറും തെറ്റായ ധാരണയാണ്‌. അതിനാൽ, ദാനം ചെയ്യുക.  നിങ്ങൾ ദരിദ്രരല്ലെന്ന് തിരിച്ചറിയുക.
,......................................................

ഒരിക്കൽ ലെനിന് ഒരു കത്ത് വന്നു.

റഷ്യയിലെ ഒരു ആശുപത്രിയിൽ നിന്നും ഒരു പെണ്‍കുട്ടി അയച്ച കത്തായിരുന്നു.

ആ പെണ്‍കുട്ടി മാരകമായ അസുഖത്തിന്  അടിമയാണെന്നും, ദിവസങ്ങൾക്കുള്ളിൽ തന്നെ ആ പെണ്‍കുട്ടി മരണപെടുമെന്നും.

അതിനു മുൻപ് ലെനിൻ അങ്കിളിനെ നേരിട്ടു കാണണം എന്നൊരു അവസാന ആഗ്രഹം മനസ്സിലുണ്ട് എന്നതും ആയിരുന്നു ആ കത്തിന്റെ ചുരുക്കം.

ലെനിൻ ആ കത്ത് കിട്ടിയതും ആ പെണ്‍കുട്ടിയെ കുറിച്ചും ആശുപത്രിയെ കുറിച്ചും അന്വേഷിക്കുകയും, ആ പെണ്‍കുട്ടിക്ക് മുന്നിൽ എത്തുകയും ചെയ്തു.

മരണത്തോട് പൊരുതികൊണ്ടിരുന്ന ആ പെണ്‍കുട്ടിയുടെ സന്തോഷം അവിടുള്ള ഏവരുടെയും കണ്ണ് നിറയിച്ചു.

പൊടുന്നനെ ആണ് ഏവരെയും ഞെട്ടിച്ചു കൊണ്ട് ആ പെണ്‍കുട്ടി തന്റെ ഒരാവിശ്യം അറിയിച്ചത്.

"ലെനിൻ അങ്കിൾ, ലെനിൻ അങ്കിൾ, അങ്കിൾ എനിക്ക് വേണ്ടി ഒന്ന് ദൈവത്തോട് പ്രാർത്ഥിക്കണം"
എല്ലാവരും  ആ പെണ്‍കുട്ടിയെ തുറിച്ചു നോക്കാൻ തുടങ്ങി.
ആ പെണ്‍കുട്ടിയുടെ മാതാ  പിതാക്കൾ അടക്കം.

കാരണം ലോകത്തെ ഏറ്റവും ഉറച്ച ഭൌതികവാദിയോടാണ്
ആ രാജ്യത്തെ ഏറ്റവും ശക്തനായ ഭാരണാധികാരിയോടാണ്‌ ആ പെണ്‍കുട്ടി ദൈവത്തോട് തനിക്കു വേണ്ടി പ്രാർത്ഥിക്കാൻ ആവിശ്യപെട്ടിരിക്കുന്നത്.

ഒരിക്കലും നടക്കാത്ത ഇന്ന് വരെ നടന്നിട്ടില്ലാത്ത ഒരു കാര്യം.

പെട്ടന്നാണത് സംഭവിച്ചത് ലോകത്തെ ഉറച്ച ഭൗതികവാദി മുട്ടുകുത്തിയിരുന്നു കൊണ്ട് ആ കുട്ടിയുടെ ദൈവത്തോട് ആ പെണ്‍കുട്ടിക്ക് വേണ്ടി പ്രാർത്ഥിച്ചു..

പിന്നീട് ഒരിക്കൽ അഭിമുഖത്തിൽ ഒരു ചോദ്യത്തിനു  മറുപടിയായി ലെനിൻ ഈ സംഭവത്തെ പറഞ്ഞത് ഇങ്ങനെയാണ്.

"ഒരു ഭരണാധികാരി അല്ലെങ്കിൽ ഒരു കമ്മ്യൂണിസ്റ്റുകാരൻ  തന്റെ വിശ്വാസത്തോടൊപ്പം തന്റെ പ്രജകളുടെ വിശ്വാസത്തെയും സംരക്ഷിക്കാനും ഉൾക്കൊള്ളനും ബാധ്യസ്ഥനാണ്..
,,.............,.......................................

അമേരിക്കയിലെ വളരെ പ്രസിദ്ധനായ ഒരു ബിസിനസ് കൺസൾട്ടന്റ്  അദ്ദേഹത്തിന്റെ വാർഷിക അവധിക്കാലം ചിലവഴിക്കാൻ തിരഞ്ഞെടുത്തത് ആഫ്രിക്കയിലെ ഒരു തീർത്തും അപരിഷ്കൃതമായ ഒരു തീരദേശ ഗ്രാമം ആയിരുന്നു. തന്റെ തിരക്കു പിടിച്ച പ്രൊഫഷണൽ ജീവിതത്തിൽ നിന്നും മാറി നിൽക്കാൻ  തീർത്തും അനുയോജ്യമായ സ്ഥലമായിരുന്നു അത്.

 ഒരു ദിവസം പുറത്തിറങ്ങിയ അദ്ദേഹം ഒരു മീൻപിടുത്ത വഞ്ചി കണ്ടു അതിനടുത്ത് ചെന്നു.

"ഇന്നത്തെ ജോലി കഴിഞ്ഞോ?"

 അടുത്തുനിന്നിരുന്ന മുക്കുവനോട്‌ അയാൾ കുശലം ചോദിച്ചു.

"കഴിഞ്ഞു..."

" ഇത് കുറച്ചു മീനേ ഉള്ളല്ലോ"

"എനിക്കും കുടുംബത്തിനും കഴിയാൻ ഇത്ര മതി"

"ഇത് പിടിക്കാൻ എത്ര സമയം വേണ്ടി വന്നു?"

" വളരെ കുറച്ചു സമയം മാത്രം "

"കൂടുതൽ സമയം മീൻ പിടിക്കാത്തതെന്ത്?"

" ഞാൻ പറഞ്ഞല്ലോ, എനിക്കും കുടുംബത്തിനും കഴിയാൻ ഇത്ര മതി.."

"ബാക്കി സമയം എന്ത് ചെയ്യും"

"ഞാൻ കൂടുതൽ സമയം ഉറങ്ങും, കൂടുതൽ നേരം വീട്ടിൽ കുട്ടികളുമായി ചിലവഴിക്കും, ഉച്ചഭക്ഷണം കഴിഞ്ഞ് മരത്തണലിൽ കിടന്നു മയങ്ങും, വൈകീട്ട് കൂട്ടുകാരോടൊത്ത് ഫുട്ബോൾ കളിക്കും, രാത്രി അവരോടൊപ്പം പാട്ടു പാടി നൃത്തം ചെയ്യും..."

ഇത് കേട്ടപ്പോൾ അമേരിക്കക്കാരന്റെ ഉള്ളിലെ കൺസൾട്ടന്റുണർന്നു. അയാൾ പറഞ്ഞു.

"നിങ്ങൾ ഇങ്ങനെ ജീവിച്ചാൽ പോര... ഞാൻ അമേരിക്കയിലെ ഏറ്റവും വലിയ ബിസിനസ് കൺസൺട്ടന്റ് ആണ്. എനിക്ക് നിങ്ങളെ സഹായിക്കാൻ പറ്റും. "

"എങ്ങനെ"

" നിങ്ങൾ കൂടുതൽ സമയം മീൻ പിടിക്കാൻ ചിലവഴിക്കണം, അപ്പോൾ നിങ്ങൾക്ക് കൂടുതൽ പണം കിട്ടും. അതുകൊണ്ട് നിങ്ങൾക്ക് സ്വന്തമായി ഒരു ബോട്ട് വാങ്ങാം. അതുപയോഗിച്ച് നിങ്ങൾക്ക് കൂടുതൽ മീൻ പിടിക്കാം. അപ്പോൾ മീൻ ഇടനിലക്കാർക്ക് വിൽക്കാതെ നേരിട്ട് സംസ്കരണ ശാലകൾക്ക് കൂടുതൽ വിലക്ക് വിൽക്കാം. അങ്ങനെ കൂടുതൽ ലാഭം കിട്ടുന്പോൾ നിങ്ങൾക്ക് സ്വന്തമായി സംസ്ക്കരണശാല തന്നെ തുടങ്ങാം. ഇവിടെ നിന്നും നിങ്ങൾക്ക് നഗരത്തിലേക്ക് താമസം മാറാം. അങ്ങനെ നിങ്ങൾക്ക് ഒരു മീൻ സംസ്ക്കരണശാലകളുടെ ഒരു ശൃംഖല തന്നെ പടുത്തുയർത്താം."

"ഇതിനൊക്കെ എത്ര സമയം പിടിക്കും?"

"പത്തോ ഇരുപതോ വർഷം"

"അതിനു ശേഷം?"

"അതിനു ശേഷം നിങ്ങൾക്ക് നിങ്ങളുടെ കന്പനിയുടെ ഷെയറുകൾ വിറ്റ് കോടികൾ സന്പാദിക്കാം"

"എന്നിട്ട്? "

" എന്നിട്ട് നിങ്ങൾക്ക് വിശ്രമ ജീവിതത്തിനായി ഏതെങ്കിലും തീരദേശ ഗ്രാമത്തിൽ ചെറിയ വീട് വാങ്ങാം, കൂടുതൽ സമയം ഉറങ്ങാം, കൂടുതൽ നേരം വീട്ടിൽ കുട്ടികളുമായി ചിലവഴിക്കാം, ഉച്ചഭക്ഷണം കഴിഞ്ഞ് മരത്തണലിൽ കിടന്ന് മയങ്ങാം, വൈകീട്ട് കൂട്ടുകാരോടൊത്ത് ഫുട്ബോൾ കളിക്കാം, രാത്രി അവരോടൊപ്പം പാട്ടു പാടി നൃത്തം ചെയ്യാം. അങ്ങനെ നിങ്ങളുടെ ആഗ്രഹം പോലെ ജീവിക്കാം"....
.
.
.
.
.

  മുക്കുവൻ:- "ഈ കഷ്ടപ്പാട് ഒന്നും ഇല്ലാതെ   അതു തന്നെയല്ലേ ഞാൻ ഇപ്പോഴും ചെയ്യുന്നത്?
=======================
  *ഹേ.. മനുഷ്യാ.....*
*നീ ജീവിക്കാൻ വേണ്ടിയാണോ സമ്പാദിക്കുന്നത് ?*
*അതോ സമ്പാദിക്കാൻ വേണ്ടിയാണോ ജീവിക്കുന്നത് ???
-,...................................

 ടാറ്റയുടെ തലവനായിരുന്ന കാലത്ത് ജര്‍മ്മനി സന്ദര്‍ശിച്ച ഒരോര്‍മ്മ എഴുതുകയുണ്ടായി രത്തന്‍ ടാറ്റ ഈയിടെ .

"ജര്‍മ്മനി വ്യാവസായികമായി ലോകത്ത് തന്നെ ഉന്നതിയില്‍ നില്‍ക്കുന്ന ഒരു രാഷ്ട്രമാണല്ലോ . അവിടുത്തെ മനുഷ്യര്‍ അങ്ങേയറ്റം ആഡംബരത്തില്‍ കഴിയുന്നു എന്നാണോ നിങ്ങളുടെ ധാരണ ?

കഴിഞ്ഞ മാസം ഞാന്‍ ടാറ്റയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ഹാമ്ബര്‍ഗ്ഗില്‍ പോവുകയുണ്ടായി . ഒരു മീറ്റിംഗ് കഴിഞ്ഞു വിശപ്പ്‌ തോന്നിയപ്പോള്‍ എന്റെ ഉദ്യോഗസ്ഥരോടൊപ്പം അടുത്തുള്ള ഒരു ഇടത്തരം രേസ്റ്റൊരന്റില്‍ കയറി . അവിടെ മിക്കവാറും തീന്മേശകള്‍ കാലിയായി കണ്ടപ്പോള്‍ തന്നെ എനിക്ക് കൌതുകം തോന്നി .

ഒരു ടേബിളില്‍ ഒരു യുവജോഡി ഇരിക്കുന്നതുകാണുകയുണ്ടായി . വെറും രണ്ടു തരം വിഭവങ്ങളും ഓരോ കുപ്പി ബിയറും മാത്രമാണ് അവരുടെ മുന്നില്‍ കാണാനായത് . ഇന്ത്യയിലെ ഒരു ഇടത്തരം യുവാവിനു പോലും ഇതില്‍ കൂടുതല്‍ വിഭവസമ്പന്നമായ ഭക്ഷണം കാമുകിക്ക് വാങ്ങി നല്‍കുവാന്‍ കഴിയുമെന്ന് ഞാന്‍ ചിന്തിച്ചു . പിശുക്കനോ, അല്ലെങ്കില്‍ അത്രമേല്‍ ദരിദ്രനോ ആയ ഇയാളെ എന്തുകൊണ്ടാണ് ഈ യുവതി ഉപേക്ഷിക്കാത്തത് എന്നാണു ഞാന്‍ ഓര്‍ത്തത്.

മറ്റൊരു തീന്മേശയില്‍ വൃദ്ധകളായ രണ്ടു മൂന്നു ലേഡീസ് ഇരിക്കുന്നുണ്ടായിരുന്നു .ഒരൊറ്റ വിഭവം മാത്രം ഓര്‍ഡര്‍ ചെയ്യുകയും , അത് കൊണ്ട് വന്ന വൈറ്റര്‍ അതുകൊണ്ട് മൂന്നു പേര്‍ക്ക് പങ്കുവച്ചു നല്‍കുകയും ചെയ്യുന്നത് കണ്ടു . അവര്‍ അവസാനത്തെ ധാന്യവും സ്പൂണ്‍ കൊണ്ട് എടുത്തു ശ്രദ്ധയോടെ കഴിക്കുന്നത് ഞാന്‍ ആശ്ചര്യത്തോടെ നോക്കി നിന്നു.

മുന്‍പ് ജര്‍മ്മനിയില്‍ വന്നിട്ടുള്ള എന്റെ സഹപ്രവര്‍ത്തകരില്‍ ഒരാള്‍ ഞങ്ങള്‍ക്ക് കഴിക്കാന്‍ അല്പ്പമധികം ഭക്ഷണങ്ങളും , പാനീയങ്ങളും ഓര്‍ഡര്‍ ചെയ്തു .ഞങ്ങള്‍ കഴിച്ചു ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ ഏകദേശം പകുതിയോളം ആഹാര പദാര്‍ഥങ്ങള്‍ തീന്മേശയില്‍ ബാക്കിയുണ്ടായിരുന്നു .

ഞങ്ങള്‍ പണം നല്‍കി ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ വൃദ്ധസ്ത്രീകളില്‍ ഒരാള്‍ ജര്‍മ്മന്‍ ഭാഷയില്‍ എന്തൊക്കെയോ കയര്‍ത്തു സംസാരിക്കുന്നതുപോലെ തോന്നി . ഞങ്ങള്‍ക്ക് ജര്‍മ്മന്‍ മനസ്സിലാകുന്നില്ല എന്ന് കണ്ട മറ്റൊരു ലേഡി ഇംഗ്ലീഷില്‍ സംസാരിച്ചു തുടങ്ങി . ഭക്ഷണം പാഴാക്കി ഇറങ്ങിപ്പോകാന്‍ തുടങ്ങുന്നതില്‍ അവര്‍ക്കുള്ള അതൃപ്തിയും രോഷവും , അവര്‍ വികാരഭരിതയായി പറഞ്ഞു . അവരുടെ കണ്ണുകള്‍ ജ്വലിക്കുന്നതും , ചുളിവു വീണ മുഖം ചുവന്നുതുടുക്കുന്നതും ഞങ്ങള്‍ കണ്ടു .

 "ഞങ്ങള്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിനു പണം നല്‍കിയിട്ടുണ്ട് ,, അത് കഴിച്ചോ , കളഞ്ഞോ എന്ന് അന്വേഷിക്കുന്നത് നിങ്ങളുടെ ജോലിയല്ല "
ഞങ്ങളുടെ കൂട്ടത്തിലെ ഒരുദ്യോഗസ്ഥന്‍ ഇംഗ്ലീഷില്‍ അവര്‍ക്ക് മറുപടി നല്‍കി . വൃദ്ധ സ്ത്രീകള്‍ മൂന്ന് പേരും കോപാകുലരായി . ഒരാള്‍ പെട്ടെന്ന് ബാഗില്‍ നിന്ന് സെല്‍ഫോണ്‍ എടുത്തു ആരെയോ വിളിച്ചു നിലവിളിക്കുന്നത് പോലെ ജര്‍മ്മന്‍ ഭാഷയില്‍ എന്തൊക്കെയോ പറയുന്നത് കേട്ടു. മിനിട്ടുകള്‍ക്കകം സാമൂഹ്യ സുരക്ഷാ വകുപ്പിലെ യൂണിഫോമിട്ട ഒരുദ്യോഗസ്ഥന്‍ ഒരു കാര്‍ ഡ്രൈവ് ചെയ്തു ഭക്ഷനശാലക്ക് മുന്നില്‍ വന്നിറങ്ങി .

വൃദ്ധകളോട് സംസാരിച്ച ആ യുവാവ് ഞങ്ങളുടെ അടുക്കല്‍ വന്നു 50 യൂറോ ഫൈന്‍ ചുമത്തുന്നതായി പറഞ്ഞു . ഞങ്ങള്‍ ശാന്തരായി അയാളെ കേട്ടു.

ഞങ്ങളുടെ എല്ലാവരുടെയും മുഖത്തേക്ക് മാറി മാറി നോക്കി അയാള്‍ പറഞ്ഞു.

 "നിങ്ങള്ക്ക് കഴിക്കാന്‍ കഴിയുന്നത് മാത്രം ഓര്‍ഡര്‍ ചെയ്യുക . നിങ്ങള്‍ സമ്പന്നരാകാം , ധാരാളം പണമുണ്ടാകാം , പക്ഷേ ഇതിനുള്ള വിഭവ ശേഷി ഈ സമൂഹത്തിന്റേത് കൂടിയാണ് . സമ്പന്നരായ നിങ്ങളുടേത് മാത്രമല്ല . ഒരു നേരത്തെ ആഹാരം യാചിച്ചു കഴിക്കേണ്ട , അല്ലെങ്കില്‍ അതിനും കഴിയാത്ത കോടാനു കോടികള്‍ ലോകത്തുണ്ട് എന്നത് യാഥാര്‍ത്ഥ്യമായിരിക്കെ ഒരു തരി ധാന്യമെങ്കിലും പാഴാക്കി കളയാന്‍ നിങ്ങള്ക്ക് എന്തവകാശം ?"

ഞാന്‍ എന്റെ ജീവിതത്തില്‍ അപമാനഭാരം കൊണ്ട് തല താഴ്ത്തിയ അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ ഒന്ന് അതായിരുന്നു . ആ ചെറുപ്പക്കാരന്റെ മുന്നില്‍ ശരിക്കും ഞങ്ങള്‍ ശിരസ്സുകുനിച്ചു . ഇന്ത്യയിലെ ചേരികളിലും , പൊതു ഇടങ്ങളിലും , എന്റെ ആഫ്രിക്കന്‍ യാത്രകള്‍ക്കിടയില്‍ കണ്ടതുമായ പട്ടിണിക്കോലങ്ങള്‍ എന്റെ മനസ്സിലേക്ക് ഓടിയെത്തി. പൊങ്ങച്ചം കാണിക്കുവാനും , മറ്റുള്ളവരുടെ മുന്‍പില്‍ ആളാകാനും ദുരഭിമാനികളായ നമ്മള്‍ ഭക്ഷണശാലകളില്‍ പോലും കാണിക്കുന്ന ധൂര്‍ത്തുകള്‍ ഓര്‍ത്തപ്പോള്‍ എനിക്കും ലജ്ജ തോന്നി ."

തിരിച്ചു ഓഫീസിലേക്ക് പോകാന്‍ കാറില്‍ ഇരിക്കുമ്പോള്‍ അയാളുടെ ഇംഗ്ലീഷ് വാക്കുകള്‍ എന്റെ ചെവിയില്‍ തുടരെത്തുടരെ മുഴങ്ങി -

"MONEY IS YOURS BUT RESOURCES BELONG TO THE SOCIETY..!!!"
,...............................................     .........   ...


മഹാനായ തമിഴ് കവിയായിരുന്നു തിരുവള്ളുവർ . അദ്ദേഹത്തിന് വിചിത്രമായ ഒരു ശീലമുണ്ടായിരുന്നു. എന്നും ഭാര്യ വിളമ്പിക്കൊടുക്കുന്ന ഭക്ഷണം കഴിക്കുന്നതിന് മുമ്പ് തിരുവള്ളുവർ ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിലൊരു സൂചി ഇട്ട് അരികിൽ വയ്ക്കും. എന്തിനാണതെന്ന് ഭാര്യ ഒരിക്കലും അദ്ദേഹത്തോട് ചോദിച്ചിട്ടില്ല. തിരുവള്ളുവർ അത് പറഞ്ഞതുമില്ല. കാലം കടന്നു പോയി. ഇരുവർക്കും പ്രായമായി. ഒരു ദിവസം ഭാര്യ പറഞ്ഞു . 'അങ്ങയോട് ഒരു സംശയം ചോദിക്കാനുണ്ട് അതു കേട്ടപ്പോൾ തന്നെ തിരുവള്ളുവർക്ക് കാര്യം മനസ്സിലായി. അദ്ദേഹം പറഞ്ഞു. ജീവിതകാലം മുഴുവനും നീയെനിക്ക് ഭക്ഷണമുണ്ടാക്കിത്തന്നു. നീ വിളമ്പിയ ഓരോ വറ്റിലും നിനക്ക് എന്നോടുള്ള സ്നേഹം ഉണ്ടായിരുന്നു. അതു കൊണ്ട് ഒറ്റവറ്റും പാഴാക്കരുത് എന്ന് ഞാൻ നിശ്ചയിച്ചു. വറ്റ് ഇലയ്ക്ക് പുറത്തു വീണാൽ കുത്തിയെടുത്ത് കഴുകാനായിരുന്നു സൂചിയും വെള്ളവും . പക്ഷേ ഒരിക്കൽ പോലും നീ വിളമ്പിയപ്പോൾ ഒറ്റ വറ്റും പുറത്തു പോയില്ല.ഞാൻ കഴിച്ചപ്പോഴും'. തിരുവള്ളുവരുടെ മറുപടി കേട്ട് ഭാര്യയുടെ കണ്ണുകൾ നിറഞ്ഞു.

പ്രാചീന ഭാരതത്തിൽ ഭാര്യാ ഭർത്താക്കന്മാർ തമ്മിൽ ആത്മിയ ബന്ധമുണ്ടായിരുന്നു. ഒരു സ്ത്രീയുടെ ഏറ്റവും വലിയ ദൈവം ഭർത്താവായിരുന്നു. തികച്ചും പരിശുദ്ധമായിരുന്നു അന്നത്തെ ദാമ്പത്യ ബന്ധം. പതിവ്രതകളായിരുന്നു അന്നത്ത മിക്ക ഭാര്യമാരും. ഭർത്താവിനെ വളരെ ശ്രദ്ധയോടും ഭക്തിയോടും കൂടി ഭാര്യ പരിചരിച്ചിരുന്നതിനാൽ അദ്ദേഹത്തിനു വേണ്ടി എന്തു ചെയ്യുമ്പോഴും അതിൽ ഒരു പിഴവും പറ്റാതെയിരിക്കാൻ അവർ ശ്രദ്ധിച്ചിരുന്നു. ഭർത്താവിന്റെ ആവശ്യമില്ലത്ത ഒരു കാരത്തിലും അവർ ഇടപെട്ടിരുന്നില്ല എന്നു വേണം കരുതാൻ. അതു കൊണ്ട് ഭക്ഷണം വിളമ്പുമ്പോൾ പോലും ഒരു വറ്റു പോലും താഴെ പോകില്ല എന്ന നു മാനിക്കാം. അതാണ് ശ്രദ്ധ. ഈ ശ്രദ്ധ ഇന്ന് എവിടെ പോയി? ഇന്ന് സീരിയൽ കണ്ടു കൊണ്ടാണല്ലോ ഭക്ഷണം ഉണ്ടാക്കുന്നതും കഴിക്കുന്നതും അല്ലെങ്കിൽ പുറത്തു പോയി കഴിക്കും. ധർമ്മചിന്തകളൊക്കെ മറഞ്ഞു പോയ ഒരു കാലഘട്ടത്തിലാണല്ലോ നാം ജീവിക്കുന്നത്..........

1 comment:

  1. ധർമം ഇനി ഒരിക്കലും thirichuvarilla

    ReplyDelete